ന്യൂഡൽഹി: എല്ലാ മെഡിക്കൽ ഉപകരണങ്ങളെയും ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിനു കീഴിൽ കൊണ്ടുവന്ന കേന്ദ്ര നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിക്കെതിരെ സർജിക്കൽ മാനുഫാക്ചേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

നാലു മെഡിക്കൽ ഉപകരണങ്ങളെ ഡ്രഗ്സ് നിയമത്തിനു കീഴിലാക്കി 2018ലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഇത് എല്ലാ ഉപകരണങ്ങൾക്കും ബാധകമാക്കി 2020ൽ പുതിയ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.

മെഡിക്കൽ ഉപകരണങ്ങളെ ഡ്ര്ഗ്സ് നിയമത്തിനു കീഴിൽ കൊണ്ടുവന്ന സർക്കാർ നടപടി നയപരമായ കാര്യമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇതിനെ ഏകപക്ഷീയമെന്നോ യുക്തിരഹിതമെന്നോ പറയാനാവില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ആലോചിച്ചുറപ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു.

നെബുലൈസർ, ബ്ലഡ് പ്രഷർ മോണിട്ടർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോ മീറ്റർ എന്നിവയെയാണ് സർക്കാര് ആദ്യം ഡ്രഗ്സ് നിയമത്തിനു കീഴിൽ കൊണ്ടുവന്നത്. ഇത് പിന്നീട് എല്ലാ മെഡിക്കൽ ഉപകരണങ്ങൾക്കും ബാധകമാക്കുകയായിരുന്നു.