ജയ്പൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അദ്ധ്യാപകന്റെ ശരീരത്തിൽ കരി ഓയിലൊഴിച്ച് കുട്ടിയുടെ കുടുംബം. രാജസ്ഥാനിലെ ഗംഗാനഗറിലായിരുന്നു സംഭവം. സംഭവത്തിൽ പ്രദേശത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രാജേഷ് തന്റെ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ മൊഴിക്ക് പിന്നാലെ രാജേഷിനെ കുട്ടിയുടെ കുടുംബം സ്‌കൂളിലെത്തി മർദിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ തലയിലും മുഖത്തും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തിൽ തന്നെ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ കുടുംബത്തിനെതിരെ അദ്ധ്യാപകനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.