താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച 11.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് കണ്ടെയ്‌നർ നിറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് താനെ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.

നൈട്രജൻ ഉണ്ടായിരുന്ന ടാങ്കറിലേക്ക് കാർബൺഡൈ സൾഫൈഡ് നിറച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഫോടനം നടക്കുമ്പോൾ എത്ര പേർ സ്ഥലത്തുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. സംഭവസ്ഥലത്ത് തിരച്ചിൽ നടക്കുകയാണ്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതായി ഉല്ലാസ് നഗർ തഹസിൽദാർ അക്ഷയ് ധക്നെ അറിയിച്ചു.