കോട്ടയം: കറുകച്ചാലിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൈനിക്കര വീട്ടിൽ ജോസ് കെ.തോമസ് (45) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ ഹോട്ടലിൽവച്ചായിരുന്നു സംഭവം. കറുകച്ചാൽ ദൈവംപടിയിൽ പ്രവർത്തിക്കുന്ന 'ചട്ടിയും തവിയും' ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.

ഇരുവരും തമ്മിൽ ഹോട്ടലിൽ വച്ച് വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ ഉടമയെ കുത്തുകയുമായിരുന്നു. തൊഴിൽത്തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം ജോസ് കടന്നുകളഞ്ഞിരുന്നു. തൃക്കൊടിത്താനം പൊലീസ് എസ്.എച്ച്.ഒ. അനൂപ് ജി യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.