ഡൽഹി: യൂട്യൂബിൽ ആറുലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഭോജ്പുരി യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യൂട്യൂബ് വീഡിയോകളിലൂടെ പോപ്പുലറായ മാൾതി ദേവിയെ വ്യാഴാഴ്ച സന്ത് കബീർ നഗറിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി മാൾതിയും തന്റെ വീഡിയോകളിലൂടെ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാൻ പൊലീസിന് പരാതി നൽകി. മാൾതിയുടെ പിതാവ് ദീപ് ചന്ദ് ചൗഹാനിൽ നിന്ന് മരണവുമായി ബന്ധപ്പെട്ട്് പരാതി ലഭിച്ചെന്ന് അഡീഷണൽ സൂപ്രണ്ട് (എഎസ്‌പി) സന്തോഷ് കുമാർ സിങ് പറഞ്ഞു. പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മാൽതി ദേവിയുടെ ഭർത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കുമെതിരെ മഹുലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മാൾതിയും ഭർത്താവും തമ്മിൽ പ്രശ്നമുണ്ടെന്ന് ഇരയുടെ പിതാവ് ആരോപിച്ചതിനാൽ കേസിന്റെ എല്ലാ വശങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ടെന്നും എഎസ്‌പി പറഞ്ഞു. 6.5 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുള്ള 'മാൾട്ടി ചൗഹാൻ ഫൺ' എന്ന യുട്യൂബ് ചാനലിലൂടെയാണ് മാൾതി ദേവി പ്രശസ്തയായത്. ചാനലിൽ 24,000-ത്തിലധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടുത്തിടെ, തന്റെ ചില വീഡിയോകളിൽ, ഭർത്താവ് വിഷ്ണു തന്നെ സ്ഥിരമായി മർദിക്കുന്നുണ്ടെന്നും മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും അവർ ആരോപിച്ചിരുന്നു.