ഹൈദരാബാദ്: ഒരേ യുവതിയെ സ്‌നേഹിച്ചതിന്റെ പേരിലുള്ള തർക്കത്തിന് പിന്നാലെ 23കാരനെ വെട്ടിക്കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലായിരുന്നു സംഭവം. സ്‌നേഹിക്കുന്ന പെൺകുട്ടിയെ സ്വന്തമാക്കുന്നതിന് ഭീഷണിയാവുമെന്ന് ഭയന്ന യുവാവിനെ പിക്കാസ് കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

റെഡ്ഡിപാലെം ഗ്രാമത്തിൽ ഒരു ചിക്കൻ ഷോപ്പിലെ ജീവനക്കാരനായിരുന്ന എസ്.കെ അഫ്രീദി എന്നയാളാണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തിൽ തന്നെയുള്ള എം നവീൻ എന്ന 23 വയസുകാരനെയാണ് അഫ്രീദി കൊന്നത്. ചൊവ്വാഴ്ച നവീൻ ഇയാളുടെ വീടിന്റെ അടുത്തുകൂടി പോയ സമയത്ത് പിക്കാസുമായി എത്തി തടഞ്ഞു നിർത്തുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം അഫ്രീദി ബുർഗംപഹദ് പൊലീസ് സ്റ്റേഷനിലെത്തി കീഴങ്ങുകയും ചെയ്തു. നവീനും അഫ്രിദിയും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ നവീന്റെ സഹോദരൻ എം നാഗേന്ദ്ര പൊലീസിൽ പരാതി നൽകി.

നവീൻ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും എന്നാൽ അഫ്രീദിക്ക് ഇത് ഇഷ്ടമായിരുന്നില്ല എന്നതു കൊണ്ട് കാത്തിരുന്നു വകവരുത്തുകയായിരുന്നു എന്നും പരാതിയിൽ അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച രാത്രി നവീൻ ജോലി കഴിഞ്ഞ് വരുന്നതിനിടെ അഫ്രീദി തടഞ്ഞു നിർത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റമാവുകയും ചെയ്തു. ഇതിനിടെയാണ് പിക്കാസ് കൊണ്ട് തലയ്ക്ക് അടിച്ചതെന്നും പരാതിയിൽ പറയുന്നു.