ന്യൂഡൽഹി: തന്റെ വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിന്റെ പകയിൽ 22കാരിയെ കുത്തിക്കൊലപ്പെടുത്താൻ അയൽവാസിയായ യുവാവിന്റെ ശ്രമം. ഡൽഹിയിലെ ബുലന്ദ് മസ്ജിദിന് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അക്രമം നടന്നത്. തലയിലും മുഖത്തും കഴുത്തിലും കാലിലും കുത്തേറ്റ യുവതി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഷാ ബാബു എന്ന 23കാരനാണ് അയൽവാസി ആയിരുന്ന ഹസ്മത് ജഹാൻ എന്ന 22കാരിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദീകരണം ഇപ്രകാരമാണ്.

ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളാണ് ഇരുവരും. കിഷൻഗഞ്ചിൽ യുവതിയുടെ അയൽവാസിയായിരുന്നു യുവാവ്. ഹൈദരബാദിൽ തയ്യൽക്കാരായ യുവാവിന് 22കാരി വിവാഹിതയായത് ഇഷ്ടമായിരുന്നില്ല. നാല് മാസം മുൻപാണ് യുവതി മുഹമ്മദ് മുന്ന എന്നയാളെ വിവാഹം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം യുവതിയെ ഡൽഹിയിലെത്തി കണ്ട ഷാ ബാബു വിവാഹിതയായതിനേക്കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനിടെ യുവാവ് കത്തിയെടുത്ത് യുവതിയ ആക്രമിക്കുകയായിരുന്നു. യുവതിയുമായി സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചെയ്തതാണെന്നാണ് 23കാരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഏറെക്കാലമായി യുവാവ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. വടക്ക് കിഴക്കൻ ഡൽഹിയിലെ ഭർത്താവിന്റെ വീടിന്റെ സമീപത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ യുവതിയ സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് ഗുരു തെഗ് ബെഹാദൂർ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബലം പ്രയോഗിച്ച് യുവാവിനെ കീഴടക്കി പൊലീസിന് കൈമാറിയത്. ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.