തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 100 വർഷത്തേക്ക് പാട്ടത്തിനുകൊടുത്ത പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവൻതേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ വനങ്ങളെല്ലാം റിസർവ് വനത്തിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

പാട്ടക്കാലാവധി കഴിഞ്ഞശേഷവും അതിനുമുമ്പും കൈയേറ്റങ്ങൾ വ്യാപകമായിരുന്നു. റവന്യൂവകുപ്പിന്റെ കൈവശമിരുന്നാൽ ഈ ഭൂമി സംരക്ഷിക്കാൻ കഴിയില്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

അരിക്കൊമ്പന്റെ ആവാസമേഖലയായിരുന്ന ഈ പ്രദേശത്ത് മൊട്ടവാലൻ, ചക്കക്കൊമ്പൻ തുടങ്ങിയ കാട്ടാനകളുമുണ്ട്. ആനയിറങ്കൽ ഡാമിന് ചുറ്റുമുള്ള ഇവിടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് വേണ്ടി യൂക്കാലി മരങ്ങളായിരുന്നു വെച്ചുപിടിപ്പിച്ചിരുന്നത്. പാട്ടക്കാലവധി കഴിഞ്ഞിട്ടും ഇവിടെ യൂക്കാലി മരങ്ങൾ നിലവിലുണ്ട്. ഇതിന് പുറമേ പ്രദേശം പുൽമേടുകളുമാണ്.

റിസർവ് വനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് സെക്ഷൻ നാല് അനുസരിച്ചുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നീണ്ട നാളത്തെ വനംവകുപ്പിന്റെ ആവശ്യമാണ് പ്രദേശം റിസർവ് ഭൂമിയായി പ്രഖ്യാപിക്കുക എന്നത്. അനധികൃതമരംമുറി, വ്യാജപട്ടയം ഉപയോഗിച്ചുള്ള കൈയേറ്റം എന്നിവ ഇവിടെ വ്യാപകമാണ്. അതിനാലാണ് പ്രദേശത്തിന്റെ വനസ്വഭാവം പരിഗണിച്ച് റിസർവ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടത്.