ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് കമാൻഡിങ് ഓഫീസറായി വനിത വരുന്നു. ചരിത്രത്തിൽ ആദ്യമായാണ് നാവികസേനയുടെ യുദ്ധക്കപ്പലിന് ഒരു വനിതാ കമാൻഡിങ് ഓഫിസറെ ലഭ്യമാകുന്നത്. ഗോവയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ഓഫീസറുടെ പേരും മറ്റുവിവരങ്ങളും നാവികസേനാദിനമായ ഡിസംബർ നാലിന് പ്രഖ്യാപിക്കും. എക്‌സിക്യുട്ടീവ് ബ്രാഞ്ചിൽ ഉൾപ്പെട്ട ലഫ്റ്റനന്റ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥയ്ക്കാവും ചുമതല എന്നാണ് വിവരം.

പശ്ചിമ നാവിക കമാൻഡിന് കീഴിലുള്ള ഗോവയിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് വിഭാഗത്തിലുള്ള യുദ്ധക്കപ്പലിലാണ് വനിതാ കമാൻഡിങ് ഓഫീസർ ചുമതലയേൽക്കുന്നത്. ആറ് ഓഫീസർമാർ ഉൾപ്പെടെ നാൽപ്പതംഗ നാവികരാണ് കപ്പലിലുണ്ടാവുക. യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും അന്തർവാഹിനികളിലും എല്ലാ റോളിലും റാങ്കുകളിലും വനിതകളെത്തുമെന്ന് നാവികസേനാമേധാവി അഡ്‌മിറൽ ആർ. ഹരികുമാർ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

2019-ൽ, ഇന്ത്യൻ സേനകളിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് കര, നാവിക, വ്യോമ സേനകളിൽ ഉന്നതസ്ഥാനങ്ങളിലേക്ക് വനിതകളെത്തുന്നത്.