രഹസ്യബന്ധം അറിഞ്ഞു; കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും ഭർതൃപിതാവിനെ കൊലപ്പെടുത്തി; 65കാരന്റെ മകന്റെ ഭാര്യയും കാമുകനും അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
ലഖ്നൗ: രഹസ്യബന്ധം അറിഞ്ഞതിന്റെ പേരിൽ ഭർതൃപിതാവിനെ യുവതിയും കാമുകനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ തള്ളി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ നർസേന സ്വദേശിയായ രേഖാ ദേവി(27)യാണ് ഭർതൃപിതാവായ നാഥു സിങ്ങി(65)നെ കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ തള്ളിയത്. കേസിൽ രേഖാ ദേവിയെയും കാമുകനായ ജാൻ മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നാഥുസിങ്ങിന്റെ മകന്റെ ഭാര്യയാണ് രേഖാ ദേവി. അടുത്തിടെ യുവതിയും ജാൻ മുഹമ്മദും തമ്മിൽ അടുപ്പത്തിലായി. ഇക്കാര്യം ഭർതൃപിതാവ് അറിഞ്ഞതോടെയാണ് ഇരുവരും ചേർന്ന് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
വെള്ളിയാഴ്ച ഗ്രാമത്തിലെ കുളത്തിൽ നാഥുസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ അന്വേഷണം മരുമകളിലേക്കെത്തി. ഇതോടെ രേഖാദേവിയെ പൊലീസ് സംഘം വിശദമായി ചോദ്യംചെയ്യുകയും പ്രതി കുറ്റംസമ്മതിക്കുകയുമായിരുന്നു.
ഭർതൃപിതാവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭർത്താവിനും ഭർതൃമാതാവിനും ചായയിൽ മയക്കുഗുളിക കലർത്തിനൽകിയിരുന്നതായാണ് രേഖാദേവിയുടെ മൊഴി. ഇതിനുപിന്നാലെ കാമുകനോടൊപ്പം ചേർന്ന് കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് ഭർതൃപിതാവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു.