അയോധ്യ: അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്‌ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേർതിലയിലെത്തി ജഡായുവിന് പ്രണാമങ്ങൾ അർപ്പിക്കും. ജഡായുവിന്റെ വിഗ്രഹം വെണ്ണക്കല്ലിൽ നിർമ്മിച്ച ശേഷം ചെമ്പ് തകിടുകൾ സ്ഥാപിക്കുകയായിരുന്നു .

ശ്രീരാമക്ഷേത്രം ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ സുസജ്ജവും സ്വയംപര്യാപ്തമായിരിക്കുമെന്ന് ചമ്പത് റായ് അറിയിച്ചു. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നിലവിൽ അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്ര സമുച്ചയം 'ആത്മനിർഭർ' ആകുമെന്ന് ചമ്പത് റായി വ്യക്തമാക്കി . സ്വന്തം മലിനജല, ജല ശുദ്ധീകരണ പ്ലാന്റുകൾ അവതരിപ്പിക്കും, കൂടാതെ പ്രായമായവരുടെയും വികലാംഗരുടെയും സഞ്ചാരം സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. 70 ഏക്കർ ക്ഷേത്ര സമുച്ചയത്തിന്റെ 70 ശതമാനവും ഹരിത ഇടങ്ങൾക്കായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര സമുച്ചയത്തിന് പുറമേ, ഭൂഗർഭ ജലസംഭരണിയിൽ നിന്ന് വെള്ളം എത്തിക്കാൻ കഴിയുന്ന ഒരു ഫയർ സ്റ്റേഷനും ഉണ്ടാകും .രാമക്ഷേത്ര സമുച്ചയത്തിൽ പ്രായമായവർക്കും ദിവ്യാംഗർക്കും പ്രവേശിക്കുന്നതിനായി രണ്ട് പ്രവേശന റാമ്പുകളും , ലിഫ്റ്റ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.