പാട്‌ന: ബിഹാർ പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദർ പ്രദേശത്ത് ദളിത് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ. ബീഹാർ പുൽവാരിയിൽ രണ്ട് ദലിത് പെൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൂട്ടബലാത്സംഗത്തിന് ഇരയായ എട്ട് വയസ്സുകാരി കൊല്ലപ്പെട്ടു. അതേസമയം, അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയതിന് എഎസ്‌ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്‌പെൻഡ് ചെയ്തു.

പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദർ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാൻ പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും പെൺകുട്ടികളെ തെരഞ്ഞിറങ്ങിയിരുന്നു. കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

ചൊവ്വാഴ്ച ഇരകളിൽ ഒരാളുടെ മൃതദേഹം ഒരു കുഴിയിൽ നിന്ന് പ്രദേശവാസികൾ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെൺകുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടൻ ഇവരെ ആശുപത്രയിൽ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പാട്നയിലെ എയിംസിൽ ചികിത്സയിലാണ്. പരാതിയിലെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയതിനാണ് എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തിൽ പിടിയിലായവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.