മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ 26 കാരന് ജാമ്യം അനുവദിച്ച് സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. പതിമൂന്ന് വയസുള്ള പെൺകുട്ടിയും പ്രതിയായ നിതിൻ ദബെറാവോയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും നടന്നത് പീഡനശ്രമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.

പരസ്പര ഇഷ്ടത്തോടെയാണ് ഇരുവരും വീടുവിട്ടിറങ്ങിയതെന്നും പ്രായത്തിന്റെ എടുത്തുചാട്ടമാണ് പ്രകടമായതെന്നും കോടതി വിലയിരുത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും പ്രതി വിവാഹവാഗ്ദാനം നൽകിയതിനെ തുടർന്ന് ഇരുവരും വീടുവീട്ടിറങ്ങുകയായിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

2020 ഓഗസ്റ്റ് 23-നാണ് സംഭവങ്ങളുടെ തുടക്കം. പുസ്തകം വാങ്ങാൻ പോകുന്നു എന്ന് കുറിപ്പെഴുതിവെച്ച് പെൺകുട്ടി 26-കാരനായ നിതിൻ ദബെറാവോയുടെ കൂടെ വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയെ കണ്ടുപിടിക്കുകയും ചെയ്തു.

വീട്ടിലുള്ള പണവും ആഭരണങ്ങളും കുട്ടി പോകുമ്പോൾ എടുത്തിരുന്നു. പിന്നീട് ഇരുവരും പല സ്ഥലങ്ങളിൽ ഒരുമിച്ച് താമസിച്ചു. കേസിൽ പറയുന്നതുപോലെയുള്ള നിർബന്ധ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും കുട്ടി കോടതിയിൽ പറഞ്ഞു.

'കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കാൻ പ്രയാസമുണ്ട്. പക്ഷേ, ഇരുവരും തമ്മിൽ പരസ്പരം പ്രണയത്തിലായിരുന്നു എന്ന കാര്യം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നത്', ജസ്റ്റിസ് ഊർമിള ജോഷി ഫാൽകെ പറഞ്ഞു. ഐപിസി 34, 367, 376(2), 376 (3) വകുപ്പുകളും പോക്‌സോ പ്രകാരമുള്ള 4, 6, 17 വകുപ്പുകളും ചുമത്തിയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.