ലഖ്നൗ: നവവധുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷംലി ഖൈൽ സ്വദേശിയായ മുഹമ്മദ് സുൽത്താനെ(25)യാണ് ഭാര്യ ഷൈബയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടികൂടിയത്. രണ്ടുമാസം മുമ്പാണ് മുഹമ്മദ് സുൽത്താനും ഷൈബയും വിവാഹിതരായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കന്ധല-കൈരാന റോഡിൽവച്ചാണ് കൊലപാതകം നടന്നത്.

എന്നാൽ, സുൽത്താനെ വിവാഹംകഴിച്ച ശേഷവും നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ ഷൈബ നിരന്തരം പുകഴ്‌ത്തിയിരുന്നു. സംഭവദിവസവും ഭർത്താവിന്റെ മുന്നിൽവെച്ച് മുൻപ് വിവാഹം നിശ്ചയിച്ചയാളെക്കുറിച്ച് ഷൈബ പുകഴ്‌ത്തിപറഞ്ഞു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സുൽത്താനും ഷൈബയും മാതാപിതാക്കളുടെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഷൈബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി, പിന്നീട് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് മൃതദേഹം വികൃതമാക്കി. വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെയും ഭാര്യയും അജ്ഞാതസംഘം ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു ഇയാളുടെ ആദ്യമൊഴി. എന്നാൽ, പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

ആദ്യവിവാഹബന്ധം വേർപ്പെടുത്തിയ സുൽത്താന്റെ രണ്ടാംവിവാഹമാണിത്. സുൽത്താനെ വിവാഹം കഴിക്കുന്നതിന് മുൻപ് കൈരാനയിൽനിന്നുള്ള മറ്റൊരു യുവാവുമായി ഷൈബയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൂന്നൂവർഷം മുൻപാണ് കൈരാന സ്വദേശിയുമായി ഷൈബയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.

എന്നാൽ, ഈ വിവാഹം നടന്നില്ല. തുടർന്ന് 2023 നവംബറിലാണ് സുൽത്താനും ഷൈബയും വിവാഹിതരായത്. എന്നാൽ, സുൽത്താനുമായുള്ള വിവാഹബന്ധത്തിൽ തനിക്ക് പശ്ചാത്താപമുണ്ടെന്ന് ഷൈബ ആവർത്തിച്ച് പറഞ്ഞിരുന്നു. മാത്രമല്ല, നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന കൈരാന സ്വദേശിയെ പുകഴ്‌ത്തുന്നതും പതിവായിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.