അഗർത്തല: ത്രിപുരയിൽ റെയിൽവേ ട്രാക്കിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ഖോവായ് ജില്ലയിലെ തെലിയമുറയിൽ റെയിൽവേ ട്രാക്കിന് സമീപമാണു സംഭവം. ആനയുടെ നിരന്തര ശല്യം കാരണം നിരവധി പേർ മരിച്ച ജില്ലയാണു ഖോവായ്. ട്രെയിൻ ഇടിച്ചാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനമെങ്കിലും കൊമ്പു മുറിച്ചുമാറ്റിയ നിലയിലാണ്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ആനക്കൊമ്പു കാണാതായത് എങ്ങനെയെന്നു അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. വിഷയത്തിൽ ഉചിതമായ അന്വേഷണം നടത്തുമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. കുറച്ച് ആഴ്ചകളായി ജില്ലയിലെ മനുഷ്യവാസ പ്രദേശങ്ങളിൽ ആന ഇറങ്ങുന്നുണ്ട്. ജീവനു ഭീഷണിയാകുന്ന തരത്തിലാണ് ആനകളുടെ പെരുമാറ്റമെന്നു നാട്ടുകാർ പറഞ്ഞു.

ഭൂരിപക്ഷം പ്രദേശങ്ങളിലും ആനയ്‌ക്കെതിരെ മനുഷ്യർ സംഘടിതമായി തിരിയുന്നുണ്ട്. ആനകളുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ആനകളെ തുരത്താൻ കൃഷിയിടങ്ങളിൽ തേനീച്ച വളർത്തൽ പദ്ധതി സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.