ഹൈദരാബാദ്: അമ്മാവനായ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണെന്ന ആരോപണവുമായി തെലുഗു ദേശം പാർട്ടി(ടി.ഡി.പി)ജനറൽ സെക്രട്ടറിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ്. സ്വന്തം സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ജഗൻ റെഡ്ഡിയുടേതെന്നും നാരാ ലോകേഷ് ചോദിച്ചു.

''ജഗൻ മോഹൻ റെഡ്ഡി സ്വന്തം അമ്മാവനെ കൊലപ്പെടുത്തി. സ്വന്തം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെ കൊല്ലാൻ തയ്യാറെടുക്കുകയാണോ ജഗൻ സ്വന്തം സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ജഗൻ റെഡ്ഡിയുടേത് എന്നാണ് എന്റെ ചോദ്യം''-ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കവെ നാരാ ലോകേഷ് ചോദിച്ചു. ആന്ധ്രപ്രദേശ് ഭരിക്കുന്ന ജഗൻ റെഡ്ഡി നിയമവിരുദ്ധമായാണ് തന്റെ പിതാവിനെ 53 ദിവസം തടവിലിട്ടതെന്നും നാരാ ലോകേഷ് ആരോപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി കേസുകളാണ് ടി.ഡി.പി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തത്. കൊലപാതകവും കൊള്ളയുമടക്കം എനിക്കെതിരെ 22 കേസുകളുണ്ട്. ടി.ഡി.പി നേതാക്കളെ വൈ.എസ്.ആർ.സി.പി നേതാക്കൾ മനപ്പൂർവം കള്ളക്കേസുകളിൽ കുടുക്കുകയാണെന്നും നാരോ ലോകേഷ് ആരോപിച്ചു. ജഗനെ ജയിലിലടക്കാൻ ജനങ്ങൾ തയാറാണോ എന്നും അദ്ദേഹം ചോചിച്ചു.

6,100 തസ്തികകളിലേക്കുള്ള ഡി.എസ്.സി വിജ്ഞാപനം പുറത്തിറക്കുമെന്ന് വാഗ്ദാനം നൽകി ജഗൻ റെഡ്ഡി ജനങ്ങളെ കബളിപ്പിക്കുകയാണ്. ടി.ഡി.പി സർക്കാർ രൂപീകരിച്ചാൽ എല്ലാ വർഷവും ഡി.എസ്.സി പരീക്ഷ നടത്തുമെന്നും നാരാ ലോകേഷ് പറഞ്ഞു. അതേസമയം നാരാ ലോകേഷിന്റെ ആരോപണങ്ങളെ കുറിച്ച് വൈ.എസ്.ആർ.സി.പിയോ ജഗൻ റെഡ്ഡിയോ പ്രതികരിച്ചിട്ടില്ല.