കൊൽക്കത്ത: ബംഗാളിലെ സ്ത്രീകൾക്കെതിരെ അരങ്ങേറിയ അതിക്രമ സംഭവങ്ങളിൽ സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതി സന്ദേശ്ഖാലി സന്ദർശിക്കും. പ്രദേശം സന്ദർശിക്കുന്ന വസ്തുതാന്വേഷണ സമിതി ബലാത്സംഗത്തിനിരയായ സ്ത്രീകളെ കാണുകയും അന്വേഷണ റിപ്പോർട്ട് തയാറാക്കുകയും ചെയ്യും. ബംഗാളിലെ 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് ജില്ലകളും സംഘം സന്ദർശിക്കും.

പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എൽ നരസിംഹ റെഡ്ഡി, മുൻ ഐപിഎസ് ഓഫീസർ രാജ് പാൽ സിങ്, മുൻ എൻസിഡബ്ല്യു അംഗം ഡോ. ചാരു വാലി ഖന്ന എന്നിവരാണ് സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതിയിലുള്ളത്. ഈ മാസം 24, 25 തീയതികളിലാണ് അന്വേഷണം നടക്കുന്നത്.

സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെയും പാർട്ടി പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളാണ് അറസ്റ്റിലായത്.

സന്ദേശ്ഖാലിയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രൂപീകരിച്ച ഉന്നതതല പ്രതിനിധി സംഘത്തെയാണ് പൊലീസ് തടഞ്ഞത്.