ന്യൂഡൽഹി: 'ഇന്ത്യ' സഖ്യം ഒന്നിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പുതിയ ഛണ്ഡിഗഢ് മേയർ കുൽദീപ് കുമാർ. സുപ്രീംകോടതിയോടാണ് തനിക്ക് നന്ദി പറയാനുള്ളത്. ഇത് 'ഇന്ത്യ' സഖ്യത്തിന്റേയും ഛണ്ഡിഗഢിലെ ജനങ്ങളുടെയും വിജയമാണ്. നമ്മൾ ഒരുമിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുൽദീപ് കുമാർ മേയറാകും. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർത്ഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു. ബാലറ്റിൽ കൃത്രിമം നടത്തിയ വരണാധികാരി അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാറോട് കോടതി നിർദേശിച്ചു.

അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗം മനോജ് സോങ്കർ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് രാജിവെച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി.