മുംബൈ: ഭക്ഷണം പാകം ചെയ്യാത്തതിന്റെ പേരിൽ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ ഭാര്യയെയും രണ്ട് മക്കളെയും വീടിനുള്ളിൽ ബന്ദികളാക്കി ഭീഷണി മുഴക്കിയ ഭർത്താവ് അറസ്റ്റിൽ. എൽപിജി സിലിണ്ടർ പൊട്ടിത്തെറിപ്പിച്ച് അപകടപ്പെടുത്തുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. നാടിനെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട നാട്ടുകാർ ഓടിക്കൂടിയെങ്കിലും പിന്മാറാൻ ഇയാൾ തയാറായില്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനാലയിലൂടെ ഇയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് സിലിണ്ടർ പൈപ്പ് ഓൺ ചെയ്യുകയും തീപ്പെട്ടി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ക്ഷമയോടെ കാത്തിരുന്ന ശേഷം അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരോടു വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വീടിനകത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കി അഗ്‌നിശമനസേനാംഗങ്ങൾ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പ്രതിയോടു സംസാരിച്ച ശേഷം തന്ത്രപൂർവം ഭാര്യയേയും രണ്ടു കുട്ടികളെയും വീടിനു പുറത്തേക്കിറക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണു വിവരം. വലിയ സ്‌ഫോടനവും ആളപായവുമാണ് ഒഴിവായതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.