ലക്‌നൗ: ജോലി ലഭിക്കാത്തതിൽ മനംനൊന്ത് സർട്ടിഫിക്കറ്റുകൾ കത്തിച്ചശേഷം ഇരുപത്തിയെട്ടുകാരൻ വീട്ടിൽ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ കനൗജിലാണു സംഭവം. പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷാഫലം കാത്തിരുന്ന ബ്രിജേഷ് പാൽ(28) ആണ് ജീവനൊടുക്കിയത്. പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന വിവമരമറിഞ്ഞതിനു പിന്നാലെയാണ് ബ്രിജേഷിന്റെ മരണം.

തന്റെ സർട്ടിഫിക്കറ്റുകൾ കത്തിച്ചശേഷമായിരുന്നു ബ്രിജേഷ് ജീവനൊടുക്കിയത്. ജോലിയില്ലാത്തതിനാൽ മരിക്കാൻ തീരുമാനിക്കുന്നു എന്ന് ബ്രിജഷ് പാൽ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ''ഒരാൾക്ക് ജോലി ലഭിച്ചില്ലെങ്കിൽ ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം? ഈ അവസ്ഥ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. നിങ്ങളോടു മാപ്പു ചോദിക്കുന്നു. സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്തു നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.'' എന്നാണ് ബ്രിജേഷ് തന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.

ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ബ്രിജേഷ് പാലിന്റെ പിതാവ്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ബ്രിജേഷിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ബിജെപി സർക്കാരിനാണെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.

''ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ തനിക്കു മുൻപിൽ മാർഗമില്ലാതെ വന്നതോടെയാണ് ഈ യുവാവ് ജീവനൊടുക്കിയത്. ജോലി വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി സർക്കാരിനു സാധാരാണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ബിജെപി സർക്കാരിനു കീഴിൽ ജോലി ലഭിക്കുക എന്നതു സ്വപ്നം മാത്രമാണ്.'' അഖിലേഷ് യാദവ് പറഞ്ഞു.