കൊൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭൂമി കൈയേറുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ തൃണമൂൽ നേതാവ് ശൈഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് കൽക്കട്ട ഹൈക്കോടതി. പ്രതിയുടെ അറസ്റ്റിനും മറ്റുനടപടികൾക്കും സ്റ്റേയില്ല. എഫ്.ഐ.ആറിൽ ശൈഖ് ഷാജഹാന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തീർച്ചയായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

സന്ദേശ്ഖാലി അതിക്രമങ്ങളുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി. അഭിഷേക് ബാനർജി കഴിഞ്ഞദിവസം വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. കോടതി പൊലീസിന്റെ കൈകൾ കെട്ടിയിട്ടതിനാൽ ബംഗാൾ സർക്കാരിന് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു തൃണമൂൽ എംപി. കഴിഞ്ഞദിവസം പറഞ്ഞത്. ഇത് വലിയവിവാദമായതോടെയാണ് കൽക്കട്ട ഹൈക്കോടതി അറസ്റ്റ് സംബന്ധിച്ച് വ്യക്തത നൽകിയത്. പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇതുസംബന്ധിച്ച് നോട്ടീസ് പുറത്തിറക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

സന്ദേശ്ഖാലിയിലെ തൃണമൂൽ നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികൾക്കും എതിരേ ഗുരുതരമായ പരാതികളാണുണ്ടായിരുന്നത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഭൂമി കൈയേറിയെന്നും ഷാജഹാനെതിരേ പരാതിയുണ്ട്. സംഭവത്തിൽ ഷാജഹാന്റെ കൂട്ടാളിയും പ്രാദേശിക തൃണമൂൽ നേതാവുമായ അജിത് മെയ്തിയെ തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി പദവികളിൽനിന്ന് അജിതിനെ നീക്കംചെയ്തതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ഇതിനുപിന്നാലെയാണ് ഷാജഹാന്റെ അറസ്റ്റ് സംബന്ധിച്ചും ഹൈക്കോടതി വ്യക്തത നൽകിയത്.