പട്‌ന: ബിഹാറിൽ വീണ്ടും മറുകണ്ടം ചാടാനൊരുങ്ങി മഹാസഖ്യത്തിലെ എംഎൽഎമാർ. മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരുമെന്ന് ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. കോൺഗ്രസിലെയും ആർജെഡിയിലെയും രണ്ടു വീതം എംഎൽഎമാർ എൻഡിഎയിൽ ചേരാൻ ഒരുങ്ങിയിരിക്കുകയാണെന്ന് മാഞ്ചി പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും നിയമസഭയിൽ ഭരണപക്ഷ ബഞ്ചിൽ ബിജെപി അംഗങ്ങൾക്കൊപ്പം ഇരുന്നു. കോൺഗ്രസിലെ മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ്, ആർജെഡിയിലെ സംഗീത കുമാരി എന്നിവരാണ് ചേരിമാറിയത്.

ബിഹാർ നിയമസഭാ സ്പീക്കർ അവധ് ബിഹാറി ചൗധരിക്കെതിരായ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ ആർജെഡിയുടെ മൂന്ന് എംഎൽഎമാർ പിന്തുണച്ചിരുന്നു. ആർജെഡി എംഎൽഎമാരായ നീലം ദേവി, ചേതൻ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്. കൂറു മാറിയ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ആർജെഡി, കോൺഗ്രസ് നേതൃത്വം.