റാംപുർ: മുൻ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർ പ്രദേശ് കോടതി. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. വിചാരണ നടക്കുമ്പോൾ ഏഴുതവണ സമൻസ് അയച്ചിട്ടും താരം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണു ജയപ്രദയെ അറസ്റ്റ് ചെയ്ത് മാർച്ച് ആറിനകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

ജയപ്രദ എവിടെയാണെന്ന കാര്യത്തിൽ വിവരമില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണു താരം ഒളിവിലാണെന്നും എത്രയും വേഗം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിർദേശിച്ചത്. താരത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടു കേസുകളാണ് ജയപ്രദയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ റാംപുരിൽനിന്നു ജനവിധി തേടിയ ജയപ്രദ സമാജ്വാദി പാർട്ടിയിലെ അസംഖാനോടു പരാജയപ്പെട്ടിരുന്നു. 2004ലും 2009ലും റാംപുരിൽനിന്ന് സമാജ്വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തിയിട്ടുള്ള വ്യക്തിയാണ് ജയപ്രദ.