ന്യൂഡൽഹി: ഈസ്റ്റർ ദിനമായ നാളെ പ്രധാനമന്ത്രി ആഘോഷത്തിൽ പങ്കെടുക്കും. ഡൽഹി സേക്രട്ട് ഹാഷ്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലാണ് ആദ്ദേഹം പങ്കെടുക്കുന്നത്. അന്നേ ദിവസം പ്രധാനമന്ത്രി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ഡൽഹി ആർച്ച് ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിയെ സ്വീകരിക്കും. ഈസ്റ്റർ ശുശ്രൂഷകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.ക്രൈസ്തവ സഭകളോട് അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ഈ ചർച്ച കൂടുതൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ഇതേ ദേവാലയത്തിൽ സന്ദർശനം നടത്തിയിരുന്നു.

യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നാളെ ഈസ്റ്റർ ആഘോഷങ്ങൾ നടക്കും. ദേവാലയങ്ങളിൽ നാളെ രാവിലെ തന്നെ പ്രാർത്ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് രാത്രി പെസഹ ജാഗരണവും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടക്കും.

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്നലെ ദുഃഖ:വെള്ളി ആചരിച്ചു. വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുൽത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത്.