ചെന്നൈ: രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേരാനൊരുങ്ങുന്ന നടനും മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ 24നു ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ ചേർന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം ഡൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനൊപ്പം ഉണ്ടാകുമെന്നാണു സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയോട് അടുക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് തർക്കം മൂലം ധാരണയിലെത്താനായിരുന്നില്ല. കോൺഗ്രസും താൽപര്യം കാട്ടാതിരുന്നതോടെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. നടന്റെ ഏകാധിപത്യ മനോഭാവമാണു പാർട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നു കുറ്റപ്പെടുത്തി പ്രധാന നേതാക്കളും ജനപ്രിയ മുഖങ്ങളും പലപ്പോഴായി പാർട്ടി വിടുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയിൽ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമൽ സമ്മതമറിയിക്കുന്നതും.