ബംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ വനപാലകരുടെ വെടിയേറ്റ് വേട്ടക്കാരൻ എന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. ഭീമനബിഡു മധു എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് ചാമരാജനഗർ ജില്ലയിൽ വേട്ടക്കാരെന്ന് സംശയിക്കുന്ന സംഘത്തിന് നേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു.

അർദ്ധരാത്രിയിൽ വനത്തിൽ വെടിയൊച്ച കേട്ടതിനെ കുറിച്ച് ഗ്രാമവാസികളാണ് വിവരമറിയിച്ചതെന്നും തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നെന്നും ഫോറസ്റ്റ് ഓഫീസർ രമേഷ് കുമാർ പറഞ്ഞു. വനപാലകരെ കണ്ട സംഘം വെടിയുതിർക്കുകയായിരുന്നെന്നും തിരികെ വെടിവെച്ചതോടെയാണ് ഒരാൾ മരിച്ചതെന്നും രമേഷ് കുമാർ വ്യക്തമാക്കി. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സംമ്പർ മാനിന്റെ ജഡം കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.