ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള പിതാവിന്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകാൻ അനുമതി തേടി പതിനേഴുകാരൻ സുപ്രീംകോടതിയിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് അവയവദാന നിയമം തടസ്സമാകുമെന്നതിനാൽ കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. യു.പി സർക്കാറിന് നോട്ടീസയച്ച കോടതി, കേസ് പരിഗണിക്കുന്ന ദിവസം ഹാജരാകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പതിനേഴുകാരന്റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശിച്ചു. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസ്സമാകുന്നതിനാലാണ് കോടതിയെ സമീപിച്ചത്. പിതാവ് ഗുരുതരാവസ്ഥയിലായതിനാൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പിതാവിന്റെ ജീവൻ രക്ഷിക്കാൻ മകൻ സുപ്രീം കോടതിയുടെ കനിവ് തേടിയത്.