കോയമ്പത്തൂർ: ഭർത്താവിന് ചെലവിന് നൽകാനായി കളവ് നടത്തിയ ഭാര്യമാർ പിടിയിൽ. ബസിലെ യാത്രയ്ക്കിടയിൽ മോഷ്ടിച്ച എ.ടി.എം. കാർഡ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമിച്ച സംഭവത്തിലാണ് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ കൃഷ്ണഗിരി ജില്ലാ സ്വദേശിയായ ഭഗവതി എന്നയാളുടെ ഒന്നാം ഭാര്യ കാളിയമ്മയും രണ്ടാം ഭാര്യ ചിത്രയുമാണ് പിടിയിലായത്.

ഞായറാഴ്ച അമ്മയോടൊപ്പം ബസിൽ വരികയായിരുന്ന സിങ്കാനല്ലൂർ സ്വദേശി കലൈസെൽവിയുടെ എ.ടി.എം. കാർഡാണ് മോഷണം പോയത്. സ്റ്റോപ്പിൽ ഇറങ്ങി പണമെടുക്കാനായി നോക്കിയപ്പോഴാണ് കാർഡ് നഷ്ടപ്പെട്ട വിവരമറിയുന്നത്. അതേസമയം തന്നെ മൊബൈലിൽ 84,000 രൂപ പിൻവലിച്ചെന്ന സന്ദേശവും ലഭിച്ചു.

തൊട്ടടുത്തുള്ള എ.ടി.എമ്മിൽനിന്നാണ് പണം എടുത്തതെന്ന് മനസ്സിലാക്കിയ കലൈസെൽവി അങ്ങോട്ട് എത്തിയപ്പോഴേക്കും പണവുമായി യുവതികൾ പുറത്തിറങ്ങിയിരുന്നു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിർത്തി.

പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയതും ഇരുവരും കുറ്റം സമ്മതിച്ചതും. കൂടുതൽ ചോദ്യം ചെയ്യലിൽ, ഭർത്താവിന് ചെലവിന് നൽകാനാണ് സ്ഥിരമായി മോഷ്ടിക്കുന്നതെന്ന് ഇരുവരും പറഞ്ഞു