ചെന്നൈ: തനിക്കെതിരായ അഴിമതി ആരോപണങ്ങൾ 48 മണിക്കൂറിനകം പിൻവലിച്ച് മാപ്പുപറയണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ.അണ്ണാമലൈക്ക് എതിരെ തമിഴ്‌നാട്ടിലെ കായിക മന്ത്രി കൂടിയായ നടൻ ഉദയനിധി സ്റ്റാലിൻ വക്കീൽ നോട്ടീസ് അയച്ചു.

ഡിഎംകെ ഫയലുകൾ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങൾക്ക് എതിരെയാണ് വക്കീൽ നോട്ടീസ്.മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടു.

ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിക്കുന്നത്. ഡിഎംകെയും അണ്ണാമലൈക്കെതിരെ മാനനഷ്ടം ആരോപിച്ച് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾ സംബന്ധിച്ച് സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.