ഭോപ്പാൽ: വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ജൂലായ് 24 ന് ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലായിരുന്നു സംഭവം. ഭക്ഷണത്തിൽ പാറ്റയെ കണ്ട യാത്രക്കാരൻ ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.

'എന്റെ ഭക്ഷണത്തിൽ ഒരു പാറ്റയെ കണ്ടെത്തി' എന്നായിരുന്നു സുബോധ് പഹലജൻ എന്ന യാത്രക്കാരൻ ട്വീറ്റ് ചെയ്തത്. ഒപ്പം ഭക്ഷണത്തിന്റെ നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. അസുഖകരമായ അനുഭവത്തിന് ക്ഷമാപണം നടത്തുന്നു, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ പ്രതികരിച്ചു.

അതേസമയം ഐആർസിടിസി ഈ വിഷയത്തിൽ ഉടനടി നടപടിസ്വീകരിച്ചുവെന്നും യാത്രക്കാരന് പുതിയ ഭക്ഷണം ക്രമീകരിച്ചുവെന്നും ലൈസൻസി പിഴ ചുമത്തിയതായും ട്വീറ്റ് ചെയ്തു.