തിരുവനന്തപുരം: ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിക്കെതിരെ വനിതാകമ്മീഷൻ. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ രണ്ടത്താണി പറഞ്ഞത് അപഹാസ്യം. രണ്ടത്താണിയുടേത് വികലമായ രീതിയിൽ കാര്യങ്ങളെ നോക്കിക്കാണുന്ന പ്രവണതയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദ പ്രസ്താവന.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.

തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. ഇത്തരം വീക്ഷണം കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.