ബെംഗളൂരു: കർണാടകയിലെ കെ.ആർ. പുരത്ത് അയൽവാസിയുടെ വളർത്തുനായയെ തല്ലിച്ചതച്ച മൂന്നുയുവാക്കൾ അറസ്റ്റിൽ. നായ നിരന്തരം കുരയ്ക്കുന്നതിൽ പ്രകോപിതരായാണ് ഇവർ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്.

രാഹുൽ, രജിത്, രഞ്ജിത്ത് എന്നിവരെയാണ് കെ.ആർ. പുരം പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയൽ ഉൾപ്പെടെയുള്ള ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അയൽവാസിയായ ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമർദനത്തിന് ഇരയായത്. അടിയേൽക്കുന്ന നായ കരയുന്നതും കേൾക്കാം. ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ ഒരു മൃഗാശുപത്രിയിലേക്ക് മാറ്റി.

യുവാക്കളെ കാണുമ്പോൾ നായ നിരന്തരം കുരയ്ക്കാറുണ്ടായിരുന്നു. ഇതിൽ പ്രകോപിതരായ യുവാക്കൾ, നായയെ പിടിച്ചു കെട്ടിക്കൊണ്ടുവന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ മൃഗസ്നേഹികൾ ഉൾപ്പെടെയുള്ളവർ പ്രതികൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.