തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെളിവുകളില്ലെന്ന് അറിഞ്ഞു കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘവും ഐബി ഉദ്യോഗസ്ഥരും ആറ് പേരെ അറസ്റ്റ് ചെയ്തതും കേസില്‍ കുടുക്കിയതും എന്ന് സിബിഐ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദ രൂപം ഇങ്ങനെ:

എസ്.വിജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികതാല്‍പര്യത്തിന് മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം. മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്‌തെന്നും പിന്നീട് അതു മറയ്ക്കാനായി കളവായ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസ്, കെ.കെ.ജോഷ്വ, ആര്‍.ബി.ശ്രീകുമാര്‍, എസ്.വിജയന്‍, പി.എസ്.ജയപ്രകാശ് എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ തയാറാക്കി, അനധികൃത അറസ്റ്റുകള്‍ നടത്തി, ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്.വിജയന്‍ ശ്രമിച്ചു. ഈ നാലു പേരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനല്‍ ഗൂഢാലോചന ) 167 (പൊതു സേവകന്‍ തെറ്റായ റെക്കോഡ് തയ്യാറാക്കല്‍ ), 193 (ജുഡീഷ്യല്‍ നടപടിയില്‍ കോടതിയില്‍ കള്ള തെളിവ് നല്‍കല്‍), 323 ( മര്‍ദ്ദിക്കുക), 330 (വ്യാജ കുറ്റസമ്മതം നടത്താന്‍ മര്‍ദിക്കല്‍) , 342 (അന്യായ തടങ്കലില്‍ വക്കല്‍ ), 354 ( മാനഭംഗം) എന്നീ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രത്തില്‍ കേരള സര്‍ക്കാരിനെതിരെയും സിബിഐ. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ചതില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് ഉത്തരവിട്ടത്. എന്നാല്‍ ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയിലെത്തി. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസില്‍ അദ്ദേഹത്തെ കുടുക്കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2021 മേയില്‍ ഗൂഢാലോചന സംബന്ധിച്ച് കേസെടുത്തത്. കേരളാ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും 11 ഐബി ഉദ്യോഗസ്ഥരുടെയും പേരിലാണ് കേസ്.

സിബിഐ നടത്തിയ അന്വേഷണത്തില്‍ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്റ്റംബര്‍ 17 മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാല്‍ പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി സ്പെഷല്‍ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്പോര്‍ട്ടും വാങ്ങിവച്ച വിജയന്‍, വീണ്ടും വരാന്‍ മറിയം റഷീദയോടു പറഞ്ഞു. ഒക്ടോബര്‍ 13 ന് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയന്‍ ഫൗസിയ ഹസനോടു പുറത്തുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് മുറിയടച്ച വിജയന്‍ ലൈംഗികതാല്‍പര്യത്തോടെ മറിയം റഷീദയെ സമീപിച്ച് അവരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ചെറുത്തതോടെ വിജയന്‍ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി.

തുടര്‍ന്ന് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്, മറിയം റഷീദ ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്ന ഡി.ശശികുമാരന്‍ എന്ന ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയന്‍ പൊലീസ് കമ്മിഷണര്‍ വി.ആര്‍.രാജീവനെ അറിയിച്ചു. ഇദ്ദേഹം അക്കാര്യം എസ്ഐബി ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫൗസിയ ഹസന്‍ ഒക്ടോബര്‍ 19-ന് ഹോട്ടല്‍ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാല്‍ വിജയന്‍ പാസ്പോര്‍ട്ട് പിടിച്ചുവച്ചിരുന്നതിനാല്‍ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്കു പോകാന്‍ കഴിഞ്ഞില്ല. രേഖകള്‍ മടക്കിക്കിട്ടാന്‍ പല തവണ ഓഫിസില്‍ എത്തിയെങ്കിലും വിജയന്‍ ഇല്ലെന്ന മറുപടിയാണ് അവര്‍ക്കു കിട്ടിയത്. 20 ന് അവര്‍ ഹോട്ടല്‍ വിട്ട് അവര്‍ക്കു പരിചയമുള്ളവര്‍ താമസിക്കുന്ന വീട്ടിലേക്കു മാറി.

വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 20 ന് അവരെ എസ്.വിജയന്‍ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതോടെ, മറിയം റഷീദ ശശികുമാരനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പിഎസ്എല്‍വിയുടെ വിവരങ്ങള്‍ കൈമാറിയെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. മറിയത്തിനെ ചാരക്കേസില്‍ കുടുക്കാന്‍ എസ്.വിജയന്‍ മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

മറിയം റഷീദയ്ക്കെതിരെ ഇന്ത്യയില്‍ വീസാ കാലാവധി കഴിഞ്ഞു താമസിച്ചുവെന്ന കുറ്റത്തിന് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. തുടര്‍ന്ന് മറിയം റഷീദയെ അറസ്റ്റ് ചെയ്തു. ആദ്യം കേസ് അന്വേഷിച്ചത് വഞ്ചിയൂര്‍ എസ്ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് ആണ്. പിറ്റേന്ന് ഇവര്‍ താമസിച്ചിരുന്ന സ്ഥലം പരിശോധിച്ച് രേഖകള്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ മറിയം റഷീദയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിടിച്ചെടുത്ത രേഖകള്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ സഹായത്തോടെ തര്‍ജമ ചെയ്തപ്പോള്‍ മാലദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാനും പ്രസിഡന്റിനെ വധിക്കാനുമുള്ള പദ്ധതിയാണെന്നു കണ്ടെത്തി. 1994 നവംബര്‍ മൂന്നിന് കേസന്വേഷണം എസ്.വിജയന് കൈമാറി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മറിയം റഷീദയെ സിആര്‍പിഎഫ് ഗെസ്റ്റ് ഹൗസില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു ചോദ്യം ചെയ്തു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് കേസെടുത്തു.

കേസ് അന്വേഷിച്ചിരുന്ന എസ്.വിജയന്‍ മറിയത്തിന് സിആര്‍പിഎഫ് ക്യാംപിലെത്തിച്ച് അനധികൃതമായി ഐബി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി വിട്ടു നല്‍കിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന തരത്തില്‍ ഒരു പരാമര്‍ശവും കേസ് രേഖകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പീന്നിട് എസ്.വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1994 നവംബര്‍ 13-ന് വഞ്ചിയൂര്‍ പൊലീസ് ചാരക്കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എപിപി ഹബീബ് പിള്ളയാണ് ചാരക്കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഉപദേശിച്ചതെന്ന് വിജയന്‍ കേസ് ഡയറിയില്‍ എഴുതിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ ഹബീബ് പിള്ള അതു നിഷേധിച്ചു.

മറിയം റഷീദയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 15-ന് ഡിജിപിയുടെ ഉത്തരവ് പ്രകാരം കേസ് ഡിഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു കൈമാറി. എസ്പി ജി.ബാബുരാജ്, ഡിഎസ്പി കെ.കെ.ജോഷ്വ, എസ്ഐ എസ് ജോഗേഷ്, തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. തുടര്‍ന്ന് സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരം നവംബര്‍ 21 ന് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ഡി.ശശികുമാറിനെ അഹമ്മദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായിരുന്ന കെ.ചന്ദ്രശേഖന്‍, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, കോണ്‍ട്രാക്ടറായ സുധീര്‍ കുമാര്‍ ശര്‍മ എന്നിവരെയും പിന്നാലെ അറസ്റ്റ് ചെയ്തു.

കേരളാ പൊലീസിന്റെ കസ്റ്റഡിയില്‍ ഐബി ഉദ്യോഗസ്ഥരായ ആര്‍.ബി. ശ്രീകുമാര്‍, പി.എസ്.ജയപ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ഒപ്പു വയ്ക്കാത്ത 4 ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ടുകള്‍ സിബിഐ കണ്ടെത്തി. പ്രതിയാക്കപ്പെട്ടവരുടെ മൊഴികളും സിബിഐ പരിശോധിച്ചു. എന്നാല്‍ ചാരപ്രവര്‍ത്തനം നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. തെളിവുകളില്ലെന്ന് അറിഞ്ഞു കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘവും ഐബി ഉദ്യോഗസ്ഥരും ആറ് പേരെ അറസ്റ്റ് ചെയ്തതും കേസില്‍ കുടുക്കിയതും എന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാനായി പൊലീസും ഐബി ഉദ്യോഗസ്ഥരും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് നമ്പി നാരായണന്‍, ഡി.ശശികുമാരന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. പി.എസ്.ജയപ്രകാശാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് നമ്പി നാരായണനും ശശികുമാരനും പറഞ്ഞു. നമ്പി നാരായണനെ കൂടുതല്‍ മര്‍ദിക്കരുതെന്ന് പൊലീസുകാരോടു പറഞ്ഞതായി സാക്ഷിയായ ഡോ.വി. സുകുമാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മനപൂര്‍വം പൂഴ്ത്തിവയ്ക്കുകയാണ് കേരളാ പൊലീസ് ചെയ്തതെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് ഡിഐജി ആയിരുന്ന സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരമാണെന്ന് എസ്ഐടി അംഗമായിരുന്ന ജോഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന്‍ ചെയ്ത കുറ്റം സംബന്ധിച്ച് ഒരു തെളിവും തനിക്കു ലഭിച്ചിരുന്നില്ലെന്നും ജോഗേഷ് പറഞ്ഞു. ഐബി ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ ചോദ്യം ചെയ്യുമ്പോള്‍ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ജോഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. നമ്പി നാരായണനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് എഴുതിയത് ജോഗേഷ് ആണെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍ സിബിഐ ചോദ്യം ചെയ്യലില്‍ ജോഗേഷ് ഇതു നിഷേധിച്ചു. നമ്പി നാരായണന്റെ മൊഴി ഒപ്പില്ലാതെ സിബി മാത്യൂസ് ടൈപ്പ് ചെയ്തു നല്‍കിയത് അതേപടി പകര്‍ത്തി എഴുതുകയായിരുന്നുവെന്നും ജോഗേഷ് പറഞ്ഞു. സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരം കെ.കെ.ജോഷ്വയാണ് തെറ്റായ കേസ് രേഖകള്‍ തയാറാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആര്‍.ബി.ശ്രീകുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് എസ്ഐബിയിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് ഡി.ശശികുമാരന്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.