മലപ്പുറം: വേങ്ങരയില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് നേരെയുണ്ടായ ഗാര്‍ഹിക പീഡനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി നവവധു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മുതല്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.

പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ആവശ്യപ്പെട്ട കോടതി, ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അന്വേഷണത്തിന്റെ പുരോഗതിയാണ് പോലീസ് കോടതിയെ അറിയിക്കേണ്ടത്. അന്വേഷണം ശരിയായവിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവവധു ഹൈക്കോടതിയെ സമീപിച്ചത്. മലപ്പുറം എസ്പിയ്ക്കടക്കം നല്‍കിയ പരാതികളില്‍ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. അതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ,സി.ബി.സി.ഐ ഡി,സി.ബി.ഐ തുടങ്ങി ഏതെങ്കിലുമൊരു ഏജന്‍സിയ്ക്ക് കൈമാറണമെന്നാണ് യുവതിയുടെ ആവശ്യം.

ഇക്കഴിഞ്ഞ മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മര്‍ദനം തുടര്‍ന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.

വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനമേറ്റത്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ യുവതിയുടെ കേള്‍വി ശക്തിക്ക് തകരാര്‍ പറ്റി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുഹമ്മദ് ഫായിസിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി.

എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു.ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി.ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോയി.ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്.

മര്‍ദ്ദനത്തിനു പുറമേ വനിതാ കമ്മീഷന്‍ അദാലത്തില്‍ പറഞ്ഞ പ്രകൃതിവിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കല്‍ പരിശോധന നടത്തിയില്ല. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും പരാതിയുണ്ട്. പൊലീസില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.