കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ച് ചാൻസലറായ ഗവർണർ. തന്റെ നടപടികൾക്കെതിരെ പ്രവർത്തിച്ചതിനാലാണ് സെനറ്റ് അംഗങ്ങളുടെ മേലുള്ള പ്രീതി(പ്ലഷർ) പിൻവലിച്ചതെന്ന് ഗവർണർ അറിയിച്ചു. കേരള സർവകലാശാലയുടെ സെനറ്റിൽ നിന്ന് തങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

താൻ നിയമിച്ച അംഗങ്ങൾ തനിക്കെതിരെ പ്രവർത്തിച്ചതുകൊണ്ടാണ് പ്രീതി പിൻവലിച്ചതെന്ന് ഗവർണർ കോടതിയെ അറിയിച്ചു. അംഗങ്ങൾ തന്റെ നടപടിക്കെതിരെ പ്രവർത്തിച്ച് തനിക്കെതിരെ നിഴൽ യുദ്ധം നടത്തി. തുടർന്നാണ് അവരെ പുറത്താക്കിയതെന്ന് ഗവർണർ പറഞ്ഞു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമം നിർദ്ദേശം ചെയ്തിരുന്നെങ്കിൽ അതിന് അനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു. അതിനു പകരം തന്റെ നടപടിക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ പ്രവർത്തിച്ചു. തുടർന്നാണു പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും ഗവർണർ വിശദീകരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

അതേസമയം, ചാൻസലറുടെ വ്യക്തിപരമായ താൽപര്യത്തിനല്ല, നിയമപരമായി മാത്രമാണ് 'പ്രീതി' എന്ന ആശയം പ്രവർത്തിക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രീതി എന്നത് വ്യക്തിയധിഷ്ഠിതമല്ലെന്ന് കോടതി ആവർത്തിച്ചു. നിയമപരമല്ലാതെ പ്രവർത്തിക്കുമ്പോഴാണ് പ്രീതി നഷ്ടമാവുക. അതിൽ വ്യക്തിതാത്പര്യത്തിനു സ്ഥാനമില്ലെന്ന് കോടതി പറഞ്ഞു.ചാൻസലർ ദുരുദ്ദേശ്യപരമായി പ്രവർത്തിച്ചു എന്നല്ല പറയുന്നതെന്നും കോടതി വിശദീകരിച്ചു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, നാളെ വിധി പറയാൻ മാറ്റി വച്ചു.

പുറത്താക്കൽ നിയമ വിരുദ്ധമാണെന്നും, നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അടക്കം ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. വിസി നിയമന നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ നേരത്തേ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നാമനിർദ്ദേശം ചെയ്യാൻ സെനറ്റിന് കോടതി നിർദ്ദേശം നൽകിയിരുന്നു.

വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിർദ്ദേശം ചെയ്യാനുള്ള അന്ത്യശാസനം തള്ളിയതിനെത്തുടർന്നാണ് അംഗങ്ങളെ ഗവർണർ പുറത്താക്കിയത്. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയും ഹൈക്കോടതിയ