തിരുവനന്തപുരം: ഒരു പ്രതിയെ രണ്ട് പോക്‌സോ കേസിൽ ശിക്ഷിക്കുന്നത് അപുർവ്വം. മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59)നെ ഇരുപത്തി ആറ് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കഠിന തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണം. വിവിധ വകുപ്പുകൾ അനുസരിച്ച് 26 വർഷം തടവുശിക്ഷ ലഭിച്ചെങ്കിലും 7 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. വിധി ന്യായത്തിൽ കോടതി പ്രോസിക്യൂഷനെ അഭിനന്ദിച്ചിട്ടുണ്ട്.

പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ ഭീതിയുളവാക്കിയെന്ന് ജഡ്ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറഞ്ഞു. പൊതുസേവകനും സൈക്കോളജിസ്റ്റുമായ പ്രതിയുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകാത്തതിനാൽ പരമാവധി ശിക്ഷയ്ക്ക് അർഹനാണെന്നും കോടതി നിരീക്ഷിച്ചു.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടായ തണൽ (റ്റി എൻ ആർ എ 62 ) വിനോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്‌സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർദ്ധിച്ചു.തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു.കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. കൗൺസിലിംഗിന് വരുമ്പോൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും അശ്ലീല വീഡിയോ കാണിച്ചുയെന്നാണ് ആരോപണം. വീട്ടുകാർ മറ്റ് പല മനോരോഗ വിഭദ്ധരെ കാണിച്ചു. ഇതിലും കുറയാത്തതിനാൽ 2019 ന് കുട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്‌മിറ്റ് ചെയ്തു.

2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിൽസിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ
പറഞ്ഞു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിച്ചു.ഇരുപത്തിനാല് രേഖകൾ ഹാജരാക്കി.പ്രതി ഭാഗം രണ്ട് സാക്ഷികളെ വിസ്തരിക്കുകയും രണ്ട് രേഖകൾ ഹാജരാക്കി. ഫോർട്ട് എസ് ഐമാരായ കിരൺ.ടി.ആർ, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

സമാനമായ മറ്റൊരു കേസിൽ ഡോ.ഗിരീഷിനെ 2022 ഫെബ്രുവരി 22 ന് ഇതേ കോടതി തന്നെ ആറ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അന്ന് ജഡ്ജിയായിരുന്ന ആർ.ജയകൃഷ്ണൻ ശിക്ഷിച്ചിരുന്നു.പഠന വൈകല്യങ്ങൾ മാറ്റാൻ കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസായിരുന്നു .2017 ഓഗസ്റ്റ് പതിനാലിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കൗൺസിലിംഗിനെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ശീല വീഡിയോ കാണിക്കുകയും ചെയ്തുയെന്നാണ് കേസ്.ആദ്യം രക്ഷിതാക്കളുമായി സംസാരിച്ചതിന് ശേഷം കുട്ടിയെ സ്വന്തം ക്യാബിനിൽ ഒറ്റയ്ക്കിരുത്തി കൗൺസിലിങ് നടത്തുമ്പോൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് പറഞ്ഞപ്പോൾ തന്നെ ചൈൽഡ് ലൈനിൽ പരാതി നൽക്കുകയും ഫോർട്ട് പൊലീസ് കേസ് എടുക്കുകയും ചെയ്തു.

ഈ കേസിൽ പ്രതി മുൻകൂർ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യ ഹർജി നിലനിൽക്കെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.ഇത് നിലനിൽക്കെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച പരാതി വന്നത്. തുടർന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലും പല തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും അശ്ശീല വീഡിയോകൾ കാണിച്ചുയെന്നുമാണ് പരാതി.ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗിന് എത്തിയ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചുയെന്ന ഒരു കേസും പ്രതിക്കെതിരെ എടുത്തിട്ടുണ്ട്. ഈ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.