കൊച്ചി: അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി കോൺട്രാക്ട് കാരിയേജ് ബസുകൾ സർവിസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. ടൂറിസ്റ്റ് പെർമിറ്റിൽ സർവിസ് നടത്തുന്നത് മോട്ടോർ വാഹന വകുപ്പ് തടയുന്നതിനെതിരെ റോബിൻ ബസ ഉടമയടക്കം നൽകിയ ഹരജിയിൽ കക്ഷിചേരാൻ നൽകിയ ഹർജിയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

റോബിൻ ബസ് പെർമിറ്റ് ലംഘനം നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ആരോപിക്കുന്നത്. സ്റ്റേറ്റ് ക്യാരേജ് റോളിലാണ് റോബിൻ ബസ് സർവീസ് നടത്തുന്നതെന്നും ഇത് കെഎസ്ആർടിസിയെ ബാധിക്കുന്നുവെന്നും കെഎസ്ആർടിസി ആരോപിക്കുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നാണ് കെ എസ് ആർ ടി സിയുടെ നിലപാട്.

റോബിൻ ബസ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. രണ്ട് ആഴ്ചക്ക് ശേഷമാണ് റോബിൻ ബസ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കെ എസ് ആർ ടി സിയുടെ ഹർജിയും കോടതി ഈ കേസിനൊപ്പമായിരിക്കും പരിഗണിക്കുക.

ദേശസാത്കൃത റൂട്ടിലെ സർവിസ് വിലക്കിയാണ് ടൂറിസ്റ്റ് ബസുകൾക്ക് സർക്കുലർ നൽകിയതെന്നറിയാമായിരുന്നിട്ടും ബസുടമകളുടെ ഹരജിയിൽ കെഎസ്ആർടിസിയെ കക്ഷിയാക്കാതിരുന്നത് ബോധപൂർവമാണ്. ബസിനുമുന്നിൽ ബോർഡും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ചാർജും ഈടാക്കിയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന നൽകിയ ഹർജിയിൽ പറയുന്നു. ദേശസാത്കൃത റൂട്ടിലെ സർവിസ് പൂർണമായും കെ.എസ്.ആർ.ടി.സിക്ക് നീക്കിവെച്ചതാണ്. ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾ ഓൺലൈനിൽ പരസ്യം നൽകിയാണ് ദേശസാത്കൃത റൂട്ടിൽ ഓടുന്നതെന്നും ഹർജിയിൽ പറയുന്നു.