അടൂർ: മാനസിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽവച്ച് ജീവനൊടുക്കിയ യുവതിയുടെ ആഭരണങ്ങൾ തിരികെ വേണമെന്ന വീട്ടുകാരുടെ ഹർജിയിൽ കുടുംബ കോടതിയുടെ നടപടി. ആഭരണങ്ങളുടെ മൂല്യം ഭർത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി. ചടയമംഗലം അക്കോണം പ്ലാവിള പുത്തൻവീട്ടിൽ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.

അടൂർ പള്ളിക്കൽ ഇളംപള്ളിയിൽ വൈഷ്ണവം വീട്ടിൽ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബർ 20ന് ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വർഷം മുമ്പാണ് വിവാഹിതയായത്.

പിന്നാലെ വിദേശത്തേക്ക് പോയ ഭർത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. വിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു അപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഭർത്താവ് ഹരി ആർ എസ് കൃഷ്ണനെ റിമാൻഡ് ചെയ്തിരുന്നു.

ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭർത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയിരുന്നു. യുവതിയുടെ 45 പവനോളം വരുന്ന സ്വർണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാർക്ക് വേണ്ടി ഹാജരായ അഭിഭാഷക എസ് സ്മിതാ രാജ് പറഞ്ഞു.

ഭർത്താവ് വിദേശത്ത് നിന്നു വന്ന ദിവസമായിരുന്നു ലക്ഷ്മി എം പിള്ള എന്ന ഇരുപ്പത്തിനാല് വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നാലെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ലക്ഷ്മിയുടെ അമ്മ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിയുടെ ആഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട് വീട്ടുകാർ കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ലക്ഷ്മിയുടെ കുടുംബത്തിന് അനുകൂലമായ വിധിയാണ് വന്നത്. ആഭരണങ്ങളുടെ മൂല്യം ഭർത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബ കോടതിയുടെ ഉത്തരവാണ് നടപ്പാക്കിയത്.

ഭർത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസികപീഡനമാണ് ലക്ഷമിയുടെ മരണത്തിന് കാരണമെന്ന് ലക്ഷ്മിയുടെ അമ്മ രമാദേവീ ആരോപിച്ചിരുന്നു.

നേരത്തെ ലക്ഷ്മിയുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നൽകണം എന്ന് കിഷോർ ആവശ്യപ്പെട്ടിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കിഷോർ പലതവണ ലക്ഷ്മിയുമായി വഴക്കിട്ടിരുന്നതായും മകൾ മാനസീക പീഡനം നേരിട്ടിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു. ഇതുകൂടാതെ തന്നെ കിഷോർ ലക്ഷ്മിയുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

കിഷോർ കുവൈറ്റിൽ നിന്നെത്തിയ ദിവസം ഉച്ചയോടെ ആണ് ലക്ഷിമിയുടെ അമ്മയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഫോൺ വരുന്നത്. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലക്ഷ്മിയുടെ അമ്മയെ ഫോൺ കിഷോറിന്റെ വീട്ടിൽ ഫോൺ ചെയ്തത്. പിന്നാലെ വാതിൽ ചവിട്ടിപൊളിച്ച് അകത്തു കയറിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കതക് തുറക്കാതെ വന്നപ്പോൾ എന്തുകൊണ്ട് തുറക്കാൻ ശ്രമിച്ചില്ലയെന്നും ഇത്രയും ബന്ധുക്കൾ എങ്ങനെ അവിടെ എത്തിയെന്നുമാണ് ലക്ഷ്മിയുടെ അമ്മ ഉന്നയിച്ചത്.