തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് സർക്കാർ ഉത്തരവ്.ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

ഉത്തരവ് പുറത്തുവന്നതോടെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം 3 ൽ നിന്ന് 4ശതമാനമായി ഉയരും.ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ- 2016 ആക്ടിന്റെ സെക്ഷൻ 34 പ്രകാരമാണ് വർദ്ധനവ്.ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയാണ് വിവിധ വകുപ്പുകളിൽ 654 തസ്തികകൾ കണ്ടെത്തിയത്.

കാഴ്ചയില്ലാത്തവർ,കാഴ്ച പരിമിതിയുള്ളവർ, ബധിരർ,കേൾവി പരിമിതിയുള്ളവർ, സെറിബ്രൽ പാൾസി രോഗബാധിതർ, കുഷ്ഠരോഗം ഭേദമായവർ, ഹ്രസ്വകായർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, മസ്‌കുലാർ ഡിസ്ട്രോഫി, ചലന ശേഷി നഷ്ടപ്പെട്ടവർ,ഓട്ടിസം ബാധിതർ, ബുദ്ധിവൈകല്യമുള്ളവർ, പ്രത്യേക പഠന വൈകല്യമുള്ളവർ, മാനസികരോഗമുള്ളവർ, ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട തസ്തികകളിൽ ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാകും.

ഡപ്യൂട്ടി കലക്ടർ, അസി. എൻജിനീയർ, സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, ഗവർണർസ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലെജിസ്ലേചർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രികൾചറൽ ഓഫിസർ, അഗ്രികൾചറൽ അസിസ്റ്റന്റ് , വെറ്ററിനറി സർജൻ, മൃഗ സംരക്ഷണ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, റിസർച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തുടങ്ങിയ തസ്തികകളാണ് സംവരണത്തിന് അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഭിന്നശേഷി വിഭാഗങ്ങൾക്ക് വിവിധ തസ്തികകളിൽ കൂടുതലായി സംവരണം അനുവദിച്ചത് ഇതര സംവരണ വിഭാഗങ്ങളുടെ തൊഴിൽസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഇതിനോടൊപ്പം ഉയരുന്നുണ്ട്.ഭിന്നശേഷിക്കാർക്ക് അനുകൂലമായ തസ്തികകൾ കണ്ടെത്തിയ സമിതി അതേ തസ്തികകളിലെ മറ്റ് സംവരണ നിയമനങ്ങളെ ഇത് എങ്ങനെയാവും ബാധിക്കുക എന്ന് വിശദീകരിച്ചിട്ടില്ല.

4% ഭിന്നശേഷി സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തേ നിഷ് തയാറാക്കിയ റിപ്പോർട്ട് മോണിറ്ററിങ് സമിതി വിശദമായി പരിശോധിച്ചു. തുടർന്ന് കരട് ഫങ്ഷണാലിറ്റി അസസ്‌മെന്റ് റിപ്പോർട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ചിരുന്നു.ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 49 കോമൺ കാറ്റഗറി തസ്തികകൾക്ക് 4% ഭിന്നശേഷി സംവരണം അനുവദിച്ച് ഇതിൻ പ്രകാരം ഉത്തരവായിരുന്നു.

654 തസ്തികകളുടെ ജോലിയുടെ സ്വഭാവം, 2018-ലെ കേന്ദ്ര സർക്കാരിന്റെ വൈകല്യം വിലയിരുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത വിദഗ്ധ സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.ആനുകൂല്യം ലഭിക്കുന്നതിനായി ഉത്തരവിനോടനുബന്ധിച്ച് ഇറക്കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.