കൊച്ചി: ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം തുടങ്ങിയത് താൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഐ.എൻ.എസ് വിക്രാന്തിലൂടെ ചൈനയുടേയും പാക്കിസ്ഥാന്റെയും ഭീഷണിയെ ഫലപ്രദമായി ചെറുക്കാം. മൂന്നാമതൊരു വിമാനവാഹിനി കപ്പൽ കൂടി കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിക്കണം. യുപിഎ സർക്കാർ ഇതിന് അനുമതി നൽകിയിരുന്നു.

ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിനും നാവിക സേനയ്ക്കും അഭിമാനമാണ്. കടൽ വ്യാപാരത്തിനും ഇത് സഹായകരമാണ്. കേരളത്തിന് കിട്ടിയ ഓണ സമ്മാനമാണ് ഐ.എൻ.എസ് വിക്രാന്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ കൂടിയാണിത്.

രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ.കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്. 2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം നിരവധി തടസങ്ങളുണ്ടായിരുന്നു.

വേഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നിൽക്കണ്ട് മുന്നേറാനുമുള്ള കരുത്ത് ഈ കപ്പലിനുണ്ട്. പരാമാവധി മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസർമാർ അടക്കം 1500 പേരെ ഉൾക്കൊള്ളാനാകും. 50ലധികം ഇന്ത്യൻ കമ്പനികളാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാൻ കഴിയുന്നത്.