തൃശ്ശൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കം. പദ്ധതിയിൽ വർഷത്തിൽ നൂറുദിവസം തൊഴിൽ നൽകുമെന്നായിരുന്നു വ്യവസ്ഥ. അത് ഗ്രാമീണ മേഖലകളിൽ ലക്ഷക്കണക്കിന് പാവങ്ങൾക്ക് ആശ്വാസമായിരുന്നു. കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി അധികാരത്തിലെത്തുംമുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കുന്നില്ല. സ്വാമിനാഥൻ കമീഷൻ നിർദേശിച്ചപ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില നൽകിയില്ല. വിളകൾക്ക് സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായമില്ല. കർഷക ഇൻഷുറൻസ് പദ്ധതിയും കൃത്യമായി നടപ്പാക്കിയില്ല. 12 സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കു മാത്രമാണ് നേട്ടമുണ്ടായത്. വൻകിട കോർപറേറ്റുകൾക്ക് കൃഷിയിടം തീറെഴുതി. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം കുതിക്കുകയാണ്. കേരളത്തിൽ ഇ എം എസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം സംസ്ഥാനത്തിന്റെ കുതിപ്പിന് വഴിയൊരുക്കി.

മറ്റു സംസ്ഥാനങ്ങളിൽഭൂപ്രശ്നങ്ങൾഏറെയാണ്. ഇത് പരിഹരിക്കാന്മോദി തയ്യാറാവുന്നില്ല. മോദി സർക്കാരിന്റെ തീവ്ര വർഗീയ-കോർപറേറ്റ് നയങ്ങൾക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും യോജിച്ചുള്ള മഹാപ്രക്ഷോഭത്തിന് തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.