ആലപ്പുഴ:ആലപ്പുഴയിലെ ഹോംസ്‌റ്റേ ഉടമയെ ഹണി ട്രാപ്പിൽ അകപ്പെടുത്തിയ കേസിൽ വിദേശത്ത് ഒളിവിൽപോയ പ്രതി പിടിയിൽ. തൃശൂർ, താന്ന്യം പഞ്ചായത്ത്, കീഴ്പ്പുള്ളിക്കരയിൽ, കല്ലിങ്ങൽ വീട്ടിൽ സൽമാനാണ് (28) പിടിയിലായത്.പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂർ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളിൽ താമസിപ്പിച്ച് ഹണിട്രപ്പിൽപ്പെടുത്തി മർദിച്ച കേസിലെ രണ്ടാം പ്രതിയാണിയാൾ.വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വിദേശത്ത് നിന്ന് വരുംവഴി ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പി കെ മോഹിത്, പ്രിൻസിപ്പൽ എസ്‌ഐ കെ ആർ ബിജു, സി പി ഒ ഷിനോയ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.