അടിമാലി : ഇരുമ്പുപാലം - പടിക്കപ്പിൽ വൻ കഞ്ചാവ് വേട്ട. അഞ്ചേകാൽ കിലോ കഞ്ചാവുമായി ഒരു യുവാവ് അറസ്റ്റിൽ. ഓണം സ്‌പെഷ്യൽ ഡ്രൈ വിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 5.295 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ഉടുമ്പഞ്ചോല ബൈസൺവാലി ഇരുപതേക്കർ കുളക്കാച്ചി വയലിൽ മഹേഷ് മണി (21) യെ എന്ന എക്‌സൈസ് സംഘം തന്ത്രപരമായി പിടികൂടിയത്.

ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടർന്ന് തുടർച്ചയായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇയാളെ എക്‌സൈസ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തിയത്. ഗന്ധം പുറത്ത് വരാത്ത രീതിയിൽ പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ട്രെയിൻ മാർഗ്ഗം ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് മഹേഷ് അറസ്റ്റിലായത്.

മഹേഷ് ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വന്ന് സൂക്ഷിച്ച്, കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിൽ പെട്ടയാളാണെന്ന് അധികൃതർ അറിയിച്ചു. കഞ്ചാവ് വിൽപ്പനയിൽ ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് എക്‌സൈസ് സംഘം ഊർജിതമായ അന്വേഷണം നടത്തി വരുന്നു. മുപ്പതിനായിരം രൂപയ്ക്കാണ് ഒരു കിലോ ഗഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. മുൻപ് സാമ്പത്തിക തർക്കത്തെത്തുടർന്ന് വെട്ടുകേസിലടക്കം ക്രിമിനൽ കേസുകളിൽ പെട്ട് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.

അടിമാലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ കുഞ്ഞുമോന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ വി സുകു ,റോയിച്ചൻ കെ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,രാഹുൽ കെ രാജ്, ഹാരിഷ് മൈതീൻ ,രഞ്ജിത്ത് കവി ദാസ് ,ശരത്ത് എസ് പി എന്നിവരാണ് പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കും.