തിരുവനന്തപുരം: ശമ്പളം കിട്ടാത്തിന്റെ പേരിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അഖിലയ്ക്കെതിരെ എടുത്ത നടപടി സർക്കാർ അറിഞ്ഞ വിഷയമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില പ്രതിഷേധിച്ചത്. ബാഡ്ജ് ധരിച്ച് അഖില അന്നേ ദിവസം ജോലി ചെയ്തിരുന്നു. അഖിലയുടെ നടപടി സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നു എന്നാണ് നടപടി ഉത്തരവിൽ മാനേജ്മെന്റ് പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രധിഷേധങ്ങൾക്കെതിരെയുള്ള വൈരാഗ്യ നടപടിയാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

അഖില ക്യാൻസർ അതിജീവിതയാണെന്ന് മറുനാടൻ കഴിഞ്ഞ ദിവസം വാർത്ത നൽകി. ഇതാണ് ട്രാൻസഫർ പിൻവലിപ്പിക്കാൻ കെ എസ് ആർ ടി സിയെ പ്രേരിപ്പിച്ചത്.