ചെങ്ങന്നൂര്‍: കാനറാ ബാങ്കിലെ പണയ ഉരുപ്പടികളില്‍ നിന്നു സ്വര്‍ണം നഷ്ടമായെന്ന ഇടപാടുകാരുടെ പരാതിയിന്മേല്‍ അപ്രൈസര്‍ അറസ്റ്റില്‍. കനറാ ബാങ്ക് മുളക്കുഴ ശാഖയിലെ അപ്രൈസര്‍ ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ കാര്‍ത്തിക നിവാസില്‍ എം.മധുകുമാര്‍ (52) ആണ് അറസ്റ്റിലായത്. പണയ ഉരുപ്പടികള്‍ തിരികെ എടുക്കാനെത്തിയ പലര്‍ക്കും ഇവയുടെ തൂക്കം കുറഞ്ഞതായി തോന്നി. തുടര്‍ന്നു പരിശോധിച്ച ശേഷം ഇന്നലെ ഇടപാടുകാര്‍ കൂട്ടമായി ബാങ്കിലെത്തി പ്രതിഷേധിച്ചു.

ബിജെപിഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്കു പിന്തുണയുമായെത്തി. വൈകിട്ടോടെ അപ്രൈസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉരുപ്പടികളില്‍ നിന്ന് ചെറിയ ഭാഗം മുറിച്ചു മാറ്റിയ ശേഷമുളള തൂക്കം ബാങ്ക് രേഖകളില്‍ ഉള്‍പ്പെടുത്തുകയും ഇടപാടുകാര്‍ക്ക് നല്‍കുന്ന രേഖയില്‍ ഇതേ തൂക്കം തന്നെ രേഖപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. 30 പേരുടെ പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. വിശദമായ പരിശോധനയ്ക്കു ശേഷമേ തട്ടിപ്പിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.