കൊച്ചി: കടുത്ത ഡിപ്രഷൻ മൂലം 14 ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച അമ്മയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രസവത്തിന് ശേഷവും അമ്മ മാനസികാരോഗ്യ ചികിത്സയിൽ തുടരുന്നതിനാൽ കുഞ്ഞിന്റെ സംരക്ഷണം പിതാവിന് നൽകുന്നതായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ശിശുക്ഷേമ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല അച്ഛന് നൽകാൻ ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടത്. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും കുട്ടിയുടെ സംരക്ഷണം. രണ്ട് മാസത്തിലൊരിക്കൽ അധികാരപരിധിയിലുള്ള കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

പ്രസവശേഷം മാതാവ് പോസ്റ്റ്പോർട്ടം ഡിപ്രഷനിലാണെന്നും ചികിത്സയിലാണെന്നും കുഞ്ഞിന്റെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇപ്പോഴും ഇതിനെക്കുറിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ അമ്മയുടെ മാനസിക നില തിരികെ വന്നിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

കുഞ്ഞിന്റെ ക്ഷേമം കണക്കിലെടുത്ത് പാലക്കാട് ശിശുക്ഷേമ സമിതിയെ കോടതി സ്വമേധയാ പ്രതിയാക്കുകയായിരുന്നു. അമ്മ ചികിത്സയിലാണെന്നും കുഞ്ഞിന്റെ സംരക്ഷണ ചുമതല നിലവിലെ സാഹചര്യത്തിൽ അവരെ ഏൽപ്പിക്കുന്നത് സുരക്ഷിതമല്ലെന്നുമായിരുന്നു ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട്.