കോട്ടയം: ജയിലില്‍ കിടന്നപ്പോള്‍ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. കോടിയേരിയുടേയും ഉമ്മന്‍ചാണ്ടിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണെന്നും ബിനീഷ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കോട്ടയം പുതുപ്പള്ളിയിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്.

വ്യത്യസ്ഥ രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും എത്രത്തോളം സൗഹാര്‍ദ അന്തരീക്ഷത്തിലുള്ള രാഷ്ട്രീയം സൃഷ്ടിക്കാമെന്ന് കാണിച്ചു തന്നെ നേതാക്കളാണ് ഉമ്മന്‍ചാണ്ടിയും കൊടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് പറഞ്ഞു. ഇത്രയധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട രണ്ടു നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ വിരളമായിരിക്കും. അക്രമിക്കുന്നവരോട് പോലും പുഞ്ചിരി സൂക്ഷിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചവരാണ് ഇവര്‍ രണ്ടുപേരും. ജനമനസ്സുകളില്‍ സ്വാധീനമുണ്ടാക്കിയ നേതാക്കന്‍മാരെ വിസ്മൃതിയിലേക്ക് തള്ളിവിടാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ ആദരം. ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ജനങ്ങളെന്നും ബിനീഷ് പറഞ്ഞു.