തിരുവനന്തപുരം: നഗരസഭാ കൗൺസിലർ ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ കരി ഓയിൽ പ്രയോഗിച്ചു. ഓഫീസിന്റെ ചില്ലും അടിച്ചു തകർത്തു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഡി ആർ അനിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ അനിലിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് വനിത പ്രവർത്തകർക്ക് പരുക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും അടിച്ചുതകർത്തത് നഗരസഭയുടെ റസ്റ്റ് ഹൗസാണെന്നും തന്റെ ഓഫീസ് അവിടെ പ്രവർത്തിക്കുന്നില്ലെന്നും ഡി ആർ അനിൽ പ്രതികരിച്ചു.സംഭവത്തിൽ ഡി ആർ അനിലിനെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പരാതി.

നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു സമരം ചെയ്ത കൗൺസിലർമാരെ കയ്യാങ്കളിയെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷന് പിന്നാലെ കൗൺസിലർമാർ ഹാജരിൽ ഒപ്പിടാൻ ശ്രമിച്ചതോടെ 'കാശ് കിട്ടാനാണെങ്കിൽ എന്തൊക്കെ മാർഗങ്ങളുണ്ട്. അതിന് ഈ ബുക്കിൽ ഒപ്പിടണോ...' എന്നായിരുന്നു വനിതാ കൗൺസിലർമാരെ ലക്ഷ്യം വെച്ച് പറഞ്ഞത്.