ന്യൂഡൽഹി: സുപ്രീംകോടതി നിയോഗിച്ച പെഗസ്സസ് അന്വേഷണസമിതിയുടെ റിപ്പോർട്ട് നമ്മുടെ ആശങ്കകൾക്ക് അടിവരയിടുന്നതാണെന്ന് ജോൺബ്രിട്ടാസ് എംപി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം കമ്മിറ്റി സ്ഥിരീകരിച്ചിരിക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ 5 എണ്ണത്തിൽ ചാര സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം കണ്ടെത്തി എന്നാണ് കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.

പെഗസ്സസ് എന്ന സൈബർആയുധമാണോ എന്ന് വ്യക്തത ഇല്ലെങ്കിൽപോലും മേൽപ്പറഞ്ഞ കണ്ടെത്തൽ ഗുരുതരമാണ്. ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്ന ഒരു പരാമർശം സുപ്രീംകോടതിയിൽ നിന്നും വന്നിട്ടുണ്ട്; സുപ്രീംകോടതിയുടെ സമിതിയുമായി കേന്ദ്രസർക്കാർ സഹകരിച്ചില്ല. വരികൾക്കിടയിലൂടെ വായിച്ചാൽ ഒരു കാര്യം ബോധ്യമാകും - രാഷ്ട്രീയ എതിരാളികളെ നിർവീര്യമാക്കാനും ജനാധിപത്യം അട്ടിമറിക്കാനും സൈബർ ആയുധങ്ങൾ വ്യാപകമായി ഉപയോഗപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്ന സമയത്ത് ഇനി എന്ത് എന്ന് കാത്തിരുന്ന് കാണാമെന്നും ബ്രിട്ടാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.