കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃദീയൻ കാതോലിക ബാവ. സുപ്രീംകോടതി വിധിക്കു മുകളിൽ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിച്ചു.

ചർച്ച് ബിൽ വരുമെന്ന് കേൾക്കുന്നു. കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കരുത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടാണ് അഭ്യർത്ഥന നടത്തിയത്.

മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് അഭ്യർത്ഥന നടത്തുകയും സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തത്. എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചയ്ക്കും സഭ തയ്യാറാണെന്നും കാതോലിക്ക ബാവ പറഞ്ഞു.

നിയമത്തെ അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.